അഭിലാലിന്റെ സംശയം

കൃത്യം പത്ത് മണിക്ക് തന്നെ കരവരമ്പ് സ്കൂളിലെ ക്ലാസ്സ് തുടങ്ങാനുള്ള രണ്ടാമത്തെ മണിയും അടിച്ചു. അധ്യാപികമാരെല്ലാം പരദൂഷണം നിര്‍ത്തി ആരെയൊക്കെയോ പ്രാകികൊണ്ട് ഹാജര്‍ ബുക്കും, ചോക്കും പിള്ളാരെ തല്ലാനുള്ള വടിയും കയ്യിലെടുത്തു ക്ലാസ്സുകളിലേക്ക് നീങ്ങി.

ക്ലാസ്സിനു പുറത്ത് ഏറുപന്തു കളിക്കുന്നവന്മാരൊക്കെ അവസാനത്തെ എറിയും മേടിച്ചു ക്ലാസ്സിലേക്ക് ഓടി. ആജന്മശത്രുക്കളായ ഡിവിഷന്‍ എ യിലേയും ബി യിലേയും അധോലോക ഗുണ്ടകള്‍ "ബാക്കി അടി ഉച്ചക്ക് തീര്‍ക്കാമെടാ"എന്ന പതിവു വെല്ലുവിളിയും കഴിഞ്ഞു, സ്കൂളിലേക്ക് തള്ളിവിടുന്ന വീട്ടുകാരേയും തെറിപറഞ്ഞുകൊണ്ട് ക്ലാസ്സിലേക്ക് കയറി. ക്ലാസ്സ് ലീഡര്‍മാരൊക്കെ ക്ലാസ്സ് ടീച്ചറെ സുഖിപ്പിക്കാനായി ബ്ലാക്ക് ബോര്‍ഡും മേശയും കസേരയും ഒക്കെ ക്ലീന്‍ ചെയ്യുന്നു.

കരവരമ്പ് സ്കൂള്‍ ഗ്രൗണ്ടില്‍ ഇതിനേക്കളൊക്കെ ആവേശകരമായ മറ്റൊരു സംഗതി നടക്കുന്നുണ്ടായിരുന്നു. ക്ലാസ്സുകള്‍തമ്മിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനല്‍, ഒന്‍പത് എ യും ഒന്‍പത് സി യും തമ്മില്‍. ഒന്‍പത് സി യ്ക്ക് ജയിക്കാന്‍ ഇനി ആറ് റണ്‍സുകൂടി വേണം. ഒരു ഓവര്‍ ബാക്കിയുണ്ട്. ഒന്‍പത് സി യുടെ എട്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ നിര്‍ണ്ണായക നിമിഷം. സ്കൂളില്‍ ബെല്ലടിച്ചതിനാല്‍ ബാക്കി കളി ഉച്ചയ്ക്കുള്ള ഇന്റെര്‍‌വെല്‍ സമയത്തേയ്ക്ക് മാറ്റണമോ? അതൊ ഇപ്പോള്‍ തന്നെ കണ്‍ട്ടിന്യൂ ചെയ്യണമോ എന്നുള്ള തീരുമാനമെടുക്കാനുള്ള സംഘാടകരൊക്കെ ക്ലാസ്സ് ടീച്ചറുടെ അടി പേടിച്ച് ക്ലാസ്സുകളിലെത്തി അവരവരുടെ സീറ്റുകളില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു.
ഇപ്പോള്‍ ഗ്രൗണ്ടിലുള്ളത് ആകെ പതിമൂന്ന് കളിക്കാറും ഒരു അമ്പയറും മാത്രം. കളി തുടങ്ങി വെറുതെ ഒരു അപ്പീല്‍ കിട്ടിയാല്‍ ബാക്കിയുള്ളവന്മാരെയൊക്കെ ഔട്ട് ആക്കിയിട്ട് ക്ലാസ്സിലേക്ക് ഓടാന്‍ തയ്യാറായി നില്‍ക്കുകയാണ് അമ്പയര്‍. ഇക്കാര്യം ബൗളിംഗ് ടീം ക്യാപ്റ്റനോട് രഹസ്യമായി പറയുകയും ചെയ്തു.

ഈ നിര്‍ണ്ണായക നിമിഷത്തില്‍ ഒന്‍പത് എ യുടെ ക്യാപ്റ്റനും സി യുടെ വൈസ് ക്യാപറ്റനും ചേര്‍ന്ന് തീരുമാനമെടുത്തു. ഒന്‍പത് സി യുടെ ക്യാപ്റ്റനായ സണ്ണിക്കുട്ടന്‍ ഇങ്ങനെ ഒരു പ്രശ്നം മുന്നില്‍ കണ്ടിട്ടെന്നപോലെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത് രണ്ടാമത്തെ ബാളില്‍ തന്നെ ഔട്ട് ആയി ക്ലാസ്സിലേക്ക് പോയി മാതൃകാ വിദ്യാര്‍ത്ഥിയായി.

ഇപ്പോ തന്നെ രണ്ടിലൊന്നറിയണം. ക്ലാസ്സ് കല്ലിവല്ലി. മച്ച് കണ്ടീന്യൂ ചെയ്തു.


ഒന്‍പത് സി യുടെ വൈസ് ക്യാപ്റ്റനായ അഭിലാല്‍ ആണ് സ്ട്രൈക്ക് ബാറ്റ്സ്മാന്‍. നോണ്‍ സ്ട്രൈക്ക് ബാറ്റ്സ്മാന്‍ ജോസൂട്ടിക്ക് കളിയെക്കുറിച്ച് വളരെ പിടിയൊന്നുമില്ല. പുള്ളിക്കാരന്റെ അപ്പന്‍ ഗള്‍ഫില്‍ ആണെന്നുള്ളതും ക്ലാസ്സ് ടീമിനു വേണ്ടി അത്യാവശ്യം ഫണ്ട് ആവശ്യാനുസരണം സംഭാവന നല്‍കുന്നതുംകൊണ്ടാണ് ഇപ്പോഴും ടീമില്‍ തുടരുന്നത്. ഇനി വരാനുള്ള ബാറ്റ്സ്മാന്റെ കഥയും വിഭിന്നമല്ല. ആയതിനാല്‍ ടീമിന്റെ മാത്രമല്ല ഒന്‍പത് സി യുടെ മുഴുവന്‍ ഉത്തരവാധിത്വവും ഇപ്പോള്‍ അഭിലാലിന്റെ തോളിലാണ്. അഭിലാല്‍ റെഡിയായി ക്രീസില്‍ നിലയുറപ്പിച്ചു.

ഒന്‍പത് എ യുടെ അവസാനത്തെ ഓവര്‍ എറിയുന്നത്, സ്കൂള്‍ ടീമിന്റെ ഓപ്പണര്‍ ബൗളറും, മാല്‍ക്കം മാര്‍ഷല്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന കോന്തന്‍ മണിയാണ്. കോന്തന്‍ മണിയുടെ റണ്ണപ്പിനുള്ള ദൂരം തന്നെ ഒരു ഓട്ടോ പിടിച്ചുപോകാനുള്ളതുണ്ട്. മണിയും റെഡി. അവസാനത്തെ ഓവറിലെ ആദ്യത്തെ ബാള്‍.

ഒന്നും സംഭവിച്ചില്ല. നേരെ കീപ്പറുടെ കയ്യിലേക്ക്. മണി രണ്ടാമത്തെ ബാള്‍ എറിയാനായി തിരിച്ചു നടന്ന്പ്പോള്‍ അമ്പയര്‍ രഹസ്യമായിട്ട് പറഞ്ഞു,

കാലിലെറിയെഡാ !!! കാലിലെറി ഞാന്‍ ഔട്ട് തരാം.

മണി വീണ്ടും റെഡി. നാക്കു കടിച്ചുപിടിച്ചു ഫുള്‍ സ്പീഡില്‍ മണി കുതിച്ചു. ഫുള്‍ഡോസ്.

അഭിലാല്‍ പിന്നെ ഒന്നും ചിന്തിച്ചില്ല. കണ്ണുകളിറുക്കിയടച്ചു കറങ്ങിയൊരു വീശു വിശി.

അളിയാ കലക്കിയെടാ.........

ജോസൂട്ടിയുടെ അലര്‍ച്ചകേട്ട് അഭിലാല്‍ കണ്ണ് തുറന്നപ്പോള്‍ കണ്ടത്, ഗ്രൗണ്ടിന് പുറത്ത് കശുമാവിന്റെ മുകളിലൂടെ പറക്കുന്ന പന്താണ്.

സിക്സര്‍‌‌ര്‍‌ര്‍‌ര്‍‌ര്‍. ഒന്‍പത് സി ഫൈനലില്‍ കടന്നു.

രണ്ടും കയ്യും പൊക്കിപിടിച്ച് സിക്സറിന്റെ സിഗ്നലും കാണിച്ചുകൊണ്ട് അമ്പയറ് ക്ലാസ്സിലേക്കോടി. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്തവന്മാരൊക്കെ എപ്പോഴെ ക്ലാസ്സിലെത്തി. കോന്തന്‍ മണിയെ തെറിവിളിച്ച്കൊണ്ട് ഒന്‍പത് എ യിലെ ബാക്കിയുള്ളവരും ക്ലാസ്സിലേക്ക് പോയി.

വിജയശ്രീലാളിതനായി അഭിലാലും ജോസൂട്ടിയും ഒന്‍പത് സി യുടെ വാതില്‍ക്കലെത്തി അകത്തേക്കുള്ള പെര്‍മിഷനുവേണ്ടി കാത്തുനിന്നു. അകത്തിരുന്ന് ക്യാപ്റ്റന്‍ സണ്ണിക്കുട്ടന്‍ "എന്തായി? എന്തായി?" എന്ന് ആംഗ്യഭാഷയിലൂടെ ചോദിക്കുന്നു.

നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെടാ എന്ന ഭാവം അഭിലാലിന്റെ മുഖത്ത്. ഒത്താല്‍ ഇവന്റെ ക്യാപ്റ്റന്‍സി തെറിപ്പിക്കണമെന്നു വരെ അഭിലാല്‍ ആ ഷോര്‍ട്ട് ടൈമില്‍ ചിന്തിച്ചു.

അകത്ത് ക്ലാസ്സ് ടീച്ചറായ ഷീല ടീച്ചര്‍ ഏതോ ഒരു പദ്യം പഠിപ്പിക്കുന്നു. അഭിലാലിനെ കണ്ടതും "വാ മഹനെ" എന്ന ഭാവത്തില്‍ വടിയുമായി വാതില്‍ക്കലെത്തി പറഞ്ഞു,

കപില്‍ദേവും ഗവാസ്കറും വന്നല്ലൊ? വാ, വാ, നിനക്കൊക്കെ ബെല്ലടിച്ചത് കേള്‍ക്കാന്‍ വയ്യല്ലേ? കളി, നിന്റെ യൊക്കെ ഒരു ക്രിക്കറ്റ്. നോക്കെടാ മറ്റുള്ളവരെ, നിങ്ങളെപോലെയല്ലെ അവന്മാര്‍? അവരൊക്കെ കൃത്യസമയത്ത് ക്ലാസ്സിലെത്തിയല്ലൊ? നിങ്ങള്‍ക്കെന്താ ഇത്രയധികം കളി.

അഭിലാല്‍ വീണ്ടും "എടാ ചതിയാ" എന്ന മട്ടില്‍ സണ്ണിക്കുട്ടനെ നോക്കി.

സണ്ണിക്കുട്ടന്‍, ഞാന്‍ ഈ നാട്ടുകാരനല്ല എന്ന മട്ടില്‍ പെണ്‍കുട്ടികളിരിക്കുന്ന വശത്തേക്ക് നോക്കിയിരിക്കുന്നു.

അഭിലാല്‍ ഒരു എക്സ്പ്ലനേഷന്‍ കൊടുക്കാന്‍ ശ്രമിച്ചു.

ടീച്ചര്‍, ഇന്നു സെമി ആയിരുന്നു. അതാ.. അല്പം ലേറ്റ് ആയത്, സോറി.

ഇത് സെമി അല്ലെടാ... നിന്റെ ഫൈനല്‍ ആണ്. നിന്നെക്കുറിച്ച് അല്ലെങ്കിലും എല്ലാ ടീച്ചര്‍മാര്‍ക്കും നല്ല അഭിപ്രായമാണ്. നീട്ടെടാ കയ്യ്.

അഭിലാല്‍ ഇത് എനിക്ക് പുത്തരിയല്ല എന്ന മട്ടില്‍ കൈ നീട്ടിപിടിച്ചു. പിടിക്കാതെ വേറെ നിര്‍‌വാഹമില്ല.

ഷീല ടീച്ചര്‍ മാക്സിമം എയര്‍ പിടിച്ചു മാക്സിമം അമ്പിയറില്‍ അഭിലാലിന്റെ കൈകളില്‍ അഞ്ഞാഞ്ഞടിച്ചു. അടികൊള്ളുന്നതിനിടയില്‍ അഭിലാല്‍ പെണ്‍കുട്ടികളുടെ വശത്തേക്ക് ഒന്നു പാളി നോക്കി.

ദൈവമേ !!! ക്ലാസ്സിലെ സ്വപ്ന സുന്ദരി താര വായ് പൊത്തി ചിരിക്കുന്നു.

കഴിഞ്ഞു,, എല്ലാം കഴിഞ്ഞു. അവളെ വളയ്ക്കണമെന്ന എന്റെ സ്വപ്നത്തിനെയാണ് ഷീല ടീച്ചര്‍ അടിച്ചുടക്കുന്നത്. ഒരു തല്ലുകൊള്ളിയെ എങ്ങനെ താരയെ പോലെയുള്ള ഒരു സുന്ദരി ഇഷ്ടപ്പെടും.

ഒന്‍പത് സി യെ ഒറ്റക്ക് തോളിലേറ്റി വിജയപാതയിലെത്തിച്ച എനിക്ക് അഭിനന്ദനപ്പൂക്കള്‍ക്ക് പകരം അടിപ്പൂക്കളാണല്ലോ കിട്ടിയത്.

അഭിലാലിന്റെ മനസ്സ് നൊന്തു.

പോയിരിക്കെടാ ക്ലാസ്സില്‍.

അഭിലാല്‍ അകത്തേക്ക് നടക്കുന്നതിനിടയില്‍ ഒന്നുകൂടി താരയെ നോക്കി, അവള്‍ അടുത്തിരിക്കുന്ന വസുമതിയോട് എന്തൊ പറഞ്ഞു ചിരിച്ചുകൊണ്ട് അഭിലാലിനെ നോക്കി. തന്റെ ഇമേജ് ഇവിടെ നശിച്ചുവെന്ന് അഭിലാലിന്‍ മനസ്സിലായി.

അഭിലാലിന് കിട്ടിയതിന്റെ ബാക്കി ജോസൂട്ടിയും മേടിച്ചിട്ട് സീറ്റില്‍ പോയിരുന്നു കരഞ്ഞു. പക്ഷെ അഭിലാല്‍ കരഞ്ഞില്ല. അവന്‍ മനസ്സില്‍ ചില പദ്ധതികള്‍ പ്ലാന്‍ ചെയ്തു.

സണ്ണിക്കുട്ടന്റെ ക്യാപ്റ്റന്‍സി തെറിപ്പിക്കുന്നതിനേക്കാള്‍ അത്യാവശ്യം ഇപ്പോള്‍ താര യുടെ മുന്നില്‍ തന്റെ ഇമേജ് തകര്‍ത്ത ഷീല ടീച്ചര്‍ക്ക് ഒരു പണി കൊടുക്കണം.

ടീച്ചര്‍ വീണ്ടും തന്റെ കര്‍ത്തവ്യത്തിലേക്ക് കടന്നു. പിള്ളേരേല്ലാം അവരവരുടെ ജോലികളിലേക്കും. സണ്ണിക്കുട്ടന്‍ ഇംഗ്ലീഷ് ടീച്ചര്‍ക്ക് കൊടുക്കനുള്ള ഇമ്പോസിഷന്‍ എഴുത്ത് തുടര്‍ന്നു. അഭിലാല്‍ മാത്രം ഷീല ടീച്ചര്‍ പഠിപ്പിക്കുന്നത് ശ്രദ്ധിച്ചിരുന്നു. എന്തെങ്കിലും ഒന്നു വീണ് കിട്ടിയാല്‍ അതില്‍ പിടിച്ച് കയറി ടീച്ചര്‍ക്ക് ഒരു പാര പണിയണം.

ടീച്ചര്‍ പഠിപ്പിക്കുന്ന പദ്യം അതികഠിനമായ പ്രണയെത്തെക്കുറിച്ചാണ്. അതില്‍ കാമദേവനെ ക്കുറിച്ചൊക്കെ ശരിക്കും വിശേഷിപ്പിക്കുന്നുണ്ട്. അവിവാഹിതയായ ഷീല ടീച്ചര്‍ ചിലവരികളൊക്കെ സ്കിപ്പ് ചെയ്ത് പോകുന്നത് അഭിലാല്‍ ശ്രദ്ധിച്ചു. ചില വരികളൊക്കെ ചുമ്മാ വായിച്ചു വിടുന്നു. ചില വരികള്‍ വായിക്കുമ്പോള്‍ ടീച്ചറുടെ മുഖം ചുമക്കുന്നു, മുഖത്ത് നാണം വരുന്നു.

അഭിലാലിന് ആവേശമായി. അവന്‍ ആദ്യമായി ക്ലാസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഷീല ടീച്ചറുടെ പദ്യപാരായണത്തിനിടക്ക് കാമമെന്നും, കാമദേവനെന്നും, അദ്ദേഹത്തിന്റെ അമ്പെന്നും വില്ലെന്നുമൊക്കെയുള്ള പരാമര്‍ശങ്ങള്‍ അഭിലാലിന് ശരിക്കും സുഖിച്ചു.

പെട്ടെന്ന് അഭിലാല്‍ ചാടിയെഴുന്നേറ്റു.

ടീച്ചര്‍ എനിക്കൊരു സംശയമുണ്ട്?

എല്ലാവരും ഞെട്ടി. ജീവിതത്തില്‍ ആദ്യമായിട്ടാണ് അഭിലാല്‍ ഒരു സംശയം ചോദിക്കുന്നത്.

അഭിലാലിനെ നന്നായറിയാവുന്ന ഷീല ടീച്ചര് ക്രൂദ്ധയായി ചോദിച്ചു

എന്താഡാ നിന്റെ സംശയം????

ടീച്ചര്‍ എന്റെ സംശയം,, മറ്റൊന്നുമല്ല. ടീച്ചര്‍ പഠിപ്പിക്കുന്ന പദ്യത്തിലെ ചിലത് എനിക്ക് മനസ്സിലാകുന്നില്ല.

എന്താ നിനക്ക് മനസ്സിലാകാത്തത്?

ടീച്ചര്‍ എന്താണ് ഈ കാമം എന്നു പറഞ്ഞാല്‍????

എന്ത്?

കാമം എന്നല്‍ എന്ത്?

ടീച്ചര്‍ ഞെട്ടി. ക്ലാസ്സിലെ മുപ്പത്തിഒന്‍പത് പിള്ളേരും ഞെട്ടി, പിന്നെ പിള്ളേരെല്ലാം പൊട്ടിച്ചിരിച്ചു.

അഭിലാലിന് ആവേശമായി. ടീച്ചര്‍ ഞാന്‍ പദ്യത്തിലെ സംശയമാണ് ചോദിച്ചത്? അഭിലാല്‍ വീണ്ടും ഹീറൊ ആയി.

അവിവാഹിതയായ ഷീല ടീച്ചര്‍ക്ക് അത് ആത്മാവിലേറ്റ മുറിവായി, ടീച്ചര്‍ കരഞ്ഞുകൊണ്ട് ഓടി, ടീച്ചേഴ്സ് റൂമിലേക്ക് - ഭര്‍ത്താവിന് രണ്ടാം ഭാര്യ ഉണ്ടെന്നറിയുമ്പോള്‍ ആദ്യഭാര്യയുടെ പ്രകടനം പോലെ.‍

ഒന്‍പത് സി യില്‍ ആഹ്ലാദ പ്രകടനം.

ടീച്ചേഴ്സ് റൂമില്‍ കണ്ണുനീര്‍ പ്രവാഹം.

മേശയില്‍ കമിഴ്ന്ന് കിടന്നുറങ്ങുന്ന ഷീല ടീച്ചര്‍ക്ക് ചുറ്റും ഒന്നാമത്തെ പീരിയഡില്‍ ക്ലാസ്സില്ലാത്ത മറ്റ് അധ്യാപികമാര്‍ ഒത്തുകൂടി, കൂട്ടത്തില്‍ കരവരമ്പ് സ്കൂളിലെ ഏറ്റവും സുന്ദരിയും ഹീറോയിനുമായ ജമുന ടീച്ചറും.

ജമുന ടീച്ചര്‍ ഈ വിവരം ടീച്ചറുടെ കാമുകനും ടീച്ചര്‍ ഇന്‍ ചാര്‍ജും, ഒന്‍പത് അധ്യാപികമാര്‍ക്കിടയിലെ ഏക അധ്യാപകനുമായ രവിനാഥന്‍ മാസ്റ്ററെ അറിയിച്ചു. രവി-ജമുന ടീച്ചറുടെ ലപ് അവര്‍ക്കൊരാനന്ദവും കുട്ടികള്‍ക്കൊരാവേശവും സന്തോഷവുമൊക്കയാണ്. മിക്കവാറും ഒന്‍പത് സി യില്‍ ക്ലാസ്സെടുക്കാന്‍ വരുന്ന ജമുന ടീച്ചറുടെ പിന്നാലെ രവി ടീച്ചറും വരും. പിന്നെ രണ്ടുപേരും കൂടി ക്ലാസ്സിന് പുറത്തെ വാരാന്തയില്‍ ഭാവി കാര്യങ്ങളൊ എന്തൊക്കെയോ ചര്‍ച്ച ചെയ്യും. ക്ലാസ്സിനകത്ത് കുട്ടികള്‍ കളം വെട്ടികളി, ഇമ്പോസിഷന്‍ എഴുത്ത്, പെണ്‍കുട്ടികളെ വളക്കല്‍ തുടങ്ങി അവരവര്‍ക്ക് താല്പര്യമുള്ള വിഷയങ്ങളിലേക്ക കടക്കും. എന്തായാലും ജമുന ടീച്ചറുടെ കണക്ക് പഠിപ്പീരൊക്കെ കണക്കാ.... ഇതിനിടയില്‍ അഭിലാല്‍ മാത്രമാണ്, "ജമുന ടീച്ചറെ ഞാന്‍ പോയി മൂത്രമൊഴിച്ചോട്ടെ" എന്ന പതിവ് ചോദ്യവുമായി ജമുന-രവി കമിതാക്കള്‍ക്കിടയിലെ ഒരു കട്ടുറുമ്പ് ആകുന്നത്. ഇക്കരണങ്ങള്‍ കൊണ്ടുതന്നെയാകണം അഭിലാലിന്റെ കാര്യത്തില്‍ രവി-ജമുന ലവേഴ്സിന് ഒരു പ്രത്യേക താല്പര്യവും വന്നു.


അവിവാഹിതരായ അധ്യാപികമാര്‍ക്കിടയില്‍ വിലസാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത രവി സാര്‍ കേട്ടപാതി കേള്‍ക്കാത്തപാതി ഒരു വലിയ ചൂരല്‍‌വടിയുമായി ഒന്‍പത് സി യിലേക്ക് കുതിച്ചു.


ആഹ്ലാദത്തിന്റെ ഉന്മാദാവസ്ഥയിലായിരുന്ന ഒന്‍പത് സി യിലേക്ക് വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റലില്‍ കയറിയ പട്ടാളക്കാരെപ്പോലെ രവി സാര്‍ കയറിവന്നു. ബെഞ്ചിനു മുകളില്‍ നിന്ന് ആഹ്ലാദനൃത്തം ചവിട്ടുകയായിരുന്ന അഭിലാലിനെ തൂക്കിയെടുത്ത് അവന്റെ പൃഷ്ഠത്തില്‍ പടേ.. പടേ യെന്നു ചൂരല്‍ വടികൊണ്ട് താളമിടാന്‍ തുടങ്ങി. കൗണ്ടലെസ്സ് അടി. ഒരാള്‍ക്കും അടിയുടെ എണ്ണം കൃത്യമായി സൂക്ഷിക്കാന്‍ കഴിഞ്ഞില്ല.


നിര്‍ത്താന്‍‌ന്‍‌ന്‍‌ന്‍‌ന്‍‌ന്‍...........................


പെട്ടെന്നൊരലര്‍ച്ച.. അലര്‍ച്ചകേട്ട ഭാഗത്തേയ്ക്ക് എല്ലാവരും നോക്കി. രവി സാര്‍ അടിക്കാന്‍ പൊക്കിയ വടി സ്റ്റില്‍ അടിച്ചപോലെ നിര്‍ത്തിയിട്ട് അലര്‍ച്ചകേട്ട ഭാഗത്തേയ്ക്ക് നോക്കി.

ശോഭ ടീച്ചര്‍. സ്കൂളിലെ ഏറ്റവും സീനിയര്‍ ആയ മലയാളം പഠിപ്പിക്കുന്ന ശോഭ ടീച്ചര്‍. ടീച്ചര്‍ ഇന്‍ ചാര്‍ജിനു വേണ്ടിയുള്ള വടം‌വലിയില്‍ രവി സാറിനോട് ഇഞ്ചോടിഞ്ച് പൊരുതി പരാജയമേറ്റുവാങ്ങിയ ധീര വനിത.

എന്തിനാ അവനെ ഇങ്ങനെ തല്ലുന്നത്? ടീച്ചര്‍ ഗൗരവത്തില്‍ തന്നെ രവി ടീച്ചറിനോട് ചോദിച്ചു.

അവന്‍ കാണിച്ച പ്രോക്രിത്തരം കണ്ടില്ലെ? ഷീല ടീച്ചറിനോട് അവന്‍ എന്ത ചോദിച്ചതെന്ന് കേട്ടില്ലെ? ടീച്ചറിരുന്നു കരയുന്നത് കണ്ടില്ലെ?

ഷീല ടീച്ചര്‍ കരഞ്ഞാല്‍ രവി മാഷിനു എന്താ ഛേദം?

ഇവന്മാരൊക്കെ ഇവിടെ വരുന്നത് പഠിക്കാനാണൊ? ടീച്ചര്‍മാരോട് അനാവശ്യം ചോദിക്കാനാണോ?

എന്തനാവശ്യമാണ് അവന്‍ ചോദിച്ചത്? അവന്‍ ചോദിച്ചത് അനാവശ്യമാണങ്കില്‍ ആ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് അതിലും വലിയ അനാവശ്യമാണല്ലൊ?

രവി സാറിന് ഉത്തരം മുട്ടി.

സാറിപ്പോള്‍ പോ. അവന്റെ സംശയം ഞാന്‍ തീര്‍ത്തു കൊടുക്കാം.

രവി സാര്‍ ചൂരല്‍ വടിയും വീശി ക്ലാസ്സില്‍നിന്നും ഇറങ്ങിപോയി. വീണ്ടൂം ക്ലാസ്സില്‍ ആഹ്ലാദത്തിന്റെ അലതല്ലല്‍.

ക്ലാസ്സിലേക്ക് കയറിയ ശോഭ ടീച്ചര്‍ പറഞ്ഞു,

മിണ്ടാതെ അവനവന്റെ സീറ്റിലിരിക്കിനെഡാ!

എല്ലാവനും സൈലന്റ് ആയി എവിടെയൊക്കെയോ ഇരുന്നു. അഭിലാല്‍ അവന്റെ സീറ്റില്‍ ഇരുന്നു എന്നു പറയാന്‍ പറ്റില്ല. കാരണം ഇരിക്കാന്‍ പരുവത്തിലുള്ളതല്ല രവി സാറിന്റെ കയ്യില്‍ നിന്നും മേടിച്ചത്. അവന്‍ ഇരിക്കുന്നത് പോലെ അഭിനയിച്ചു.

അഭിലാലെ ഇവിടെ വാഡാ??? ശോഭ ടിച്ചര്‍ വിളിച്ചു.

ശോഭ ടീച്ചറുടെ അരികിലേക്ക് ചെന്ന അഭിലാലിനോട് ടീച്ചര്‍ ചോദിച്ചു.

എന്താ നിന്റെ സംശയം, എന്നോട് ചോദിക്ക്, ഞാന്‍ പറഞ്ഞു തരാം.

ഒന്നുമില്ല ടീച്ചര്‍ ,,, ഞാന്‍ വെറുതെ..

എന്നാലും നിന്റെ സംശയം ഞാന്‍ ക്ലിയര്‍ ചെയത് തരാം. കാമം എന്നാല്‍ എന്ത് എന്നാണല്ലെ നിനക്കറിയേണ്ടത്? എഡാ.. അതു ഒരു വികാരമാണ്. മറ്റൂള്ള വികാരങ്ങളെപോലെ. ജീവനുള്ള എല്ലാ ജന്തുക്കള്‍ക്കും ഉണ്ടാകുന്ന ഒരു വികാരം. നീയും ഞാനും ഇവിടെയിരിക്കുന്ന എല്ലാവരും ആ വികാരത്തിന്റെ ഇരകളാണ്. ലോകം നിലന്‍ല്‍ക്കുന്നത് തന്നെ ഇങ്ങനെയൊന്നുള്ളതകൊണ്ടാണ്.

മനസ്സിലായി ടീച്ചര്‍.

മനസ്സിലാക്കിയാല്‍ നിനക്ക് കൊള്ളാം. ടീച്ചര്‍ ക്ലാസ്സ് വിട്ട് പുറത്തേക്ക് പോയി.

എല്ലാവര്‍ക്കും എല്ലാം മനസ്സിലായി.

Comments

Maashe, ningalu kasarunnundallo.
excellent.
ithupole oradi njaanum konduttundu pandu.
well wishes

Popular posts from this blog

തിരുവനന്തപുരത്തെ ലണ്ടനാക്കി മാറ്റുമോ???

പപ്പുവിനു ഇന്ന് ചോറൂണ്