സരസൂന്റെ കരിമണിമാല

അയ്യോ! ഓടിവായോ! എന്റെ മാല കാണാനില്ലേ, എന്റെ മാല പോയേ!!ഓടിവായോ ! ഓടിവായോ ! വീട്ടിന്‍ കള്ളന്‍ കയറിയേ!! മാല കള്ളന്‍ കൊണ്ടോയേ!!!

ഊളന്‍ വിളാകത്ത് വീട്ടില്‍ സരസു ചേച്ചിയുടെ ഈ നിലവിളികേട്ടാണ് അന്നു പുല്ലമ്പലത്ത് നേരം വെളുത്തത്. കന്നി മാസമായതിനാല്‍ രാത്രിയിലെ തിരക്ക് കഴിഞ്ഞു ഒന്നു മയങ്ങാന്‍ തിരിച്ചു വീട്ടിലെത്തിയപ്പോഴാണ്, വീട്ടിലെ സെക്യൂരിറ്റി കം വളര്‍ത്ത് മൃഗം "കൈസര്‍" ഈ ദീന രോദനം കേട്ടത്. സരസു ചേച്ചിക്ക് ഒരു കമ്പനി കൊടുക്കാനെന്ന പോലെ കൈസറും നീട്ടി ഒന്നു ഓരിയിട്ടു. കൈസറിന്റെ ഓരിയിടല്‍ തിരിച്ചറിഞ്ഞ ചുറ്റുവട്ടത്തുള്ള കൈസര്‍ മാരും നീട്ടി നീട്ടി ഓരിയിട്ടു.

എ. ആര്‍. റഹ്‌മാന്റെ പാട്ടിലെ വരികള്‍ മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റസിന്റെ ഇടയില്‍ തകര്‍ന്നടിയുന്നത് പോലെ, സരസു ചേച്ചിയുടെ നിലവിളിയും പട്ടികളുടെ ഓരിയിടലില്‍ മുങ്ങിപ്പോയി. രാവിലത്തെ ഈ സുപ്രഭാതം ആദ്യം കേട്ടത് പാല് കറക്കാന്‍ പോയ അണ്ണച്ചിയായിരുന്നു. അവനീവിവരം അപ്പോള്‍ തന്നെ കവലയിലെ കുട്ടേട്ടന്റെ ചായക്കടയിലെ അതിരാവിലെയെത്തുന്ന അറുപതിനു മുകളിലുള്ള കസ്റ്റമേഴ്സിനെ അറിയിച്ചു. സരസൂന്റെ വീട് എന്ന് കേട്ടപ്പോള്‍, മൂന്നാം ടീനേജിലേക്ക് കടക്കുന്ന ആ അപ്പുപ്പന്മാരൊക്കെ കുടിച്ചുകൊണ്ടിരുന്ന ചായ മുറ്റത്തേക്കൊഴിച്ചിട്ട് ഊളന്‍ വിളാകം ലക്ഷ്യമാക്കി പാഞ്ഞു.

ചായക്കടക്കാരന്‍ കുട്ടേട്ടന്‍ ചായക്കു വെള്ളം തിളപ്പിക്കുന്ന കലത്തിലേക്ക് ഒരു ബക്കറ്റ് വെള്ളം എടുത്തൊഴിച്ചിട്ട് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു,

എടിയേ! നീ കടയൊന്നു നോക്കിക്കൊ, ഞാന്‍ ദാ വരുന്നു..

ഓരിയിടലിന്റെ സംഗീതത്തില്‍ മുങ്ങിപ്പോയ നിലവിളി കേട്ടവര്‍ കേട്ടവര്‍ അവരവരുടെ രീതിയില്‍ വ്യാഖ്യാനിച്ചു.

പട്ടി ഓരിയിടുന്നത് കേട്ടില്ലേ, ആരെയോ കാലനെടുത്തു.

സരസു ന്റെ കെട്ടിയോന്‍ ഗള്‍ഫീന്ന് വന്നത് രണ്ടു നാള് മുന്‍പല്ലയോ? ഇനി അവനാണൊ? ഇത്രയേയുള്ളു മനുഷ്യന്റെ കാര്യം.

ഹേയ്! അവനൊന്നുമാകില്ല.. സരസൂന്റെ അമ്മായി വല്ലോമായിരിക്കും..

അതൊന്നുമാവില്ല. ആ തള്ള ഉടനെയൊന്നും ചാകില്ല !!! അവരീകിടന്നു കാണിക്കുന്നതിനൊക്കെ അനുഭവിക്കുന്നതെ ദൈവം വിളിക്കൂല്ല.

പിന്നെ ആരാ ഇപ്പോ അവിടെ??? ഇനി സരസൂ????

ദൈവമെ ! സരസുവിനൊന്നും സംഭവിക്കല്ലെ, ഓടിക്കൊണ്ടിരുന്ന പുരുഷവര്‍ഗ്ഗം ഒറ്റ മനസ്സായി പ്രാര്‍ഥിച്ചു.

സരസുന്റെ നിലവിളി കേട്ട കെട്ടിയോന്‍ രാജപ്പന്‍ കട്ടിലില്‍ നിന്നും ചാടിയെഴുന്നേറ്റ്, കിടന്നപ്പോള്‍ ഉടുത്തിരുന്ന ലുങ്കി അന്വേഷിച്ചു. കാണാതായ ലുങ്കിയെ കുറിച്ചുള്ള അന്വേഷണം തല്‍ക്കാലം നിര്‍ത്തിവച്ച് സരസൂന്റെ നിലവിളിയെക്കുറിച്ച് അന്വേഷിച്ചു.

എന്താ? എന്തു പറ്റി?

ചേട്ടാ, എന്റെ മാല കാണാനില്ല. എവിടെ പോയോ എന്തോ?

മാലയല്ലെ നിന്റെ കഴുത്തില്‍ കിടക്കുന്നത്?

ഇതല്ല ചേട്ട, ഇത് താലി മാല. ചേട്ടന്‍ ഇപ്പോള്‍ കൊണ്ടുവന്ന ആ അഞ്ച് പവന്റെ കരിമണി മാല കാണാനില്ല.

ആ അലമാരയിലോ മറ്റോ കാണും, നീ സമാധാനമായിട്ട് നോക്ക്.

അയ്യോ ! ഞാന്‍ ഇന്നലെ അതിട്ടോണ്ടാ കിടന്നത്? ഇന്നലെ സെക്കന്റ് ഷോ കഴിഞ്ഞു വന്നപ്പോള്‍ ലേറ്റ് ആയത് കൊണ്ട് ഞാന്‍ ഊരിവച്ചില്ല. ഇനി വല്ല കള്ളനും കയറിക്കണുമോ?

കള്ളന്‍ ! കുള്ളന്‍, ഇവിടെ ഏത് കള്ളന്‍ കയറാനാ? (ഏറ്റവും വലിയ കള്ളന്‍ നിന്റെ കൂടെ കിടന്ന് ഉറങ്ങുവല്ലായിരുന്നോ എന്ന ഭാവം)

ഠക് ! ഠക്! ഠക്!

പുറത്ത് വാതില്‍ക്കല്‍ ആരോ ശക്തിയായി മുട്ടുന്നു.

നീയാ വാതില്‍ തുറക്ക്, ആരോ വിളിക്കുന്നു.

വാതിലൊക്കെ തുറക്കാം. നിങ്ങളാ മുണ്ടൊന്നെടുത്ത് ഉടുക്കു മനുഷ്യാ ആദ്യം !!

അപ്പോഴാണ് രാജപ്പന് തന്റെ കോസ്റ്റ്യൂമിനെക്കുറിച്ച് ബോധവാനായത്. സരസു പതം‌പറഞ്ഞുകൊണ്ട് വാതില്‍ തുറക്കാനായി അതിന്റെ കുറ്റിയി‍ല്‍ പിടിച്ച് രാജപ്പന്‍ മുണ്ടൂടുക്കുന്നതും കാത്ത് നിന്നു.

രാജപ്പന്‍ സ്ഥിരമായി തിരയാറൂള്ള കട്ടിലിന്റെ അടിയിലും തലയിണയുടെ അടിയിലുമൊക്കെ തപ്പിയെങ്കിലും ലുങ്കി കിട്ടിയില്ല. അവസാനം പുതപ്പിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്ന ലുങ്കിയെ രാജപ്പന്‍ കണ്ടെത്തി ഇരിക്കേണ്ടിടത്തിരുത്തി.

സരസു വാതില്‍ തുറന്നപ്പോള്‍ പുറത്ത് അമ്മായിമ്മയും നാത്തൂനും ആകാംക്ഷയോടെ കാത്ത് നില്‍ക്കുന്നു. രണ്ടുപേരുടെയും മുഖത്ത് എന്തോ പ്രത്യാശയുടെ നിഴലാട്ടം.

എന്താ എന്തു പറ്റി? എന്തിനാ കിടന്ന് നിലവിളിക്കുന്നത്?

അമ്മേ എന്റെ മാല കാണാനില്ല. ചേട്ടന്‍ ഇപ്പോ കൊണ്ടുവന്ന അഞ്ച് പവന്റെ കരിമണി മാല.

അതെവിടെയെങ്ങാനും കാണും. നീ കിടന്ന് അലറാതെ സമാധാനമായിട്ട് നോക്ക്.

ഇല്ലമ്മേ, ഞാന്‍ അതിന്നലെ ഊരിവയ്ക്കാതെയാണ് കിടന്നത്. രാവിലെ ഉണര്‍ന്നപ്പോള്‍ കാണുന്നില്ല. കട്ടിലിലൊന്നും കാണാനില്ല.

അമ്മായിയമ്മ സ്വന്തം മകനായ രാജപ്പനെ ഒന്നു സൂക്ഷിച്ച് നോക്കി. പഴയ എന്തൊക്കെയോ രാജപ്പന്റേയും അമ്മയുടേയും മനസ്സിലൂടെ ഒരു മിന്നല്‍ പോലെ കടന്നുപോയി. രാജപ്പന്‍ "ഞാനല്ല" എന്ന ഭാവത്തില്‍ തലയാട്ടി.

"അയ്യോ ! നല്ല മാലയായിരുന്നു, നല്ല ഭംഗിയുണ്ടായിരുന്നു ചേച്ചിയുടെ കഴുത്തില്‍ കിടന്നപ്പോള്‍." അതുവരെ മിണ്ടാതിരുന്ന നാത്തൂന്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ പറഞ്ഞു.

ഇട്ട് എന്റെ കൊതി തീര്‍ന്നില്ല നാത്തൂനെ. സരസു വീണ്ടൂം പതം പറഞ്ഞു തുടങ്ങി.

കണ്ട് എന്റെ കലിയും തീര്‍ന്നില്ല. നാത്തൂന്‍ പറഞ്ഞു.

എന്താ?

അല്ല, കണ്ട് എന്റെ കൊതി തീര്‍ന്നില്ലാന്ന് പറഞ്ഞതാ.

അയ്യോ! എന്നാലും എന്റെ മാല..

നിനക്കിത് വേണമെടി.. എന്തായിരുന്നു നിന്റെ അഹങ്കാരം രണ്ടു ദിവസമായിട്ട് ഹോ !

എന്താ?

അല്ല, രണ്ട് ദിവസമല്ലെ ഇട്ടുള്ളു എന്ന് പറയുവായിരുന്നു.

അപ്പോഴേക്കും കുട്ടേട്ടന്റെ ചായക്കടയില്‍ നിന്നും ഓടി തുടങ്ങിയ പുരുഷാരവം ഊളന്‍ വിളാകത്തെത്തി കിതച്ച് നിന്ന്,

എന്താ ജാനുവക്കാ ഒരു നിലവിളി കേട്ടത്,,

ഏയ് ! ഒന്നുമില്ല. സരസൂന്റെ ഒരു മാല കാണാനില്ല. ഇന്നലെ ഇട്ടോണ്ട് കിടന്നതെന്നാ പറഞ്ഞത്, ഇന്നു രാവിലെ എഴുന്നേറ്റപ്പോള്‍ കാണാനില്ലാത്രെ.

അത്രയേയുള്ളൊ? നിലവിളി കേട്ട അണ്ണാച്ചി വന്ന പറഞ്ഞപ്പോള്‍ ഞങ്ങള്‍ പേടിച്ചുപോയി. എല്ലാരും കുടി ഇങ്ങോട്ട് ഓടുവായിരുന്നു.

ഹാവു! സമാധാനാമായി. ഞങ്ങള്‍ക്ക് തിരിച്ച് പോകാം.

എത്ര പവന്റെ മാലയാ പോയത്?

അഞ്ച്, അഞ്ച് പവന്റെ, അമ്മായിമ്മയും നാത്തൂനും വയ തുറക്കുന്നതിന് മുന്‍പ് പറഞ്ഞു.

രാവിലെ കുറച്ചു ഓടിയാലെന്താ? സരസൂനെ ഒന്നു കാണാന്‍ പറ്റിയല്ലൊ എന്ന മനസ്സില്‍ പറഞ്ഞുകൊണ്ട് പുരുഷാരവം തിരിച്ചു നടന്നു.

രാജപ്പന്റെ നേതൃത്വത്തില്‍ വീണ്ടും മാലയ്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ഇടത്തേ കൈത്തലം കൊണ്ട് കണ്ണു തുടച്ചു തുടച്ച് സരസു മുറിക്കുള്ളിലെ സകല സാധനങ്ങളിലും മാല തിരഞ്ഞുകൊണ്ടിരുന്നു.

രാജപ്പന്റെ അമ്മ ഇടക്കിടക്ക് രാജപ്പനെ സംശയത്തോടെ നോക്കുന്നുണ്ട്, രാജപ്പന്‍ അത് കാണാത്തത്പോലെ മാല തിരച്ചിലൂടെ തിരച്ചില്‍ തന്നെ.

ദൈവമേ! യാതൊരു കാരണവശാലും മാലകിട്ടല്ലെ എന്ന് പ്രാര്‍ത്ഥിച്ച്കൊണ്ട് നാത്തൂനും തിരച്ചില്‍ ടീമില്‍ ചേര്‍ന്നു. അഥവാ ഇനി മാല തന്റെ കയ്യില്‍ കിട്ടിയാല്‍ ആരും കാണാതെ കിണറ്റിലിടാനും നാത്തൂന്‍ തീരുമാനിച്ചിരുന്നു. അവളുടെ ഒരു കരിമണി മാല. എന്തായിരുന്നു അതിട്ടോണ്ട് അവളുടെ ഒരഹങ്കാരം. വേണം, ദൈവത്തിന് പോലും പിടിച്ചില്ല അവളുടെ അഹങ്കാരം.


മാല കാണാതായതറിഞ്ഞ് സരസൂന്റെ അമ്മ ഒരു ഓട്ടോ പിടിച്ച് പാഞ്ഞെത്തി. ജീവിതത്തില്‍ ആദ്യമായിട്ട് ഓട്ടോക്കാരന്‍ ചോദിച്ച കാശ് കൊടുത്തിട്ട് അലറിക്കോണ്ട് അകത്തേക്കോടി,

എന്റെ മോളെ,, നിന്റെ മാല പോയാടീ,, അമ്മച്ചി ഒന്നു ഇട്ടു പോലും നോക്കിയില്ലല്ലോടീ.. അഞ്ചു പവന്റെ മാലയല്ലയോ..

അഞ്ചു പവന്‍?? ഇപ്പോള്‍ ഞെട്ടിയത് രാജപ്പനാണ്.

അമ്മച്ചിയുടെ പതം പറച്ചില്‍ കേട്ട് സരസുവും തുടങ്ങി.
മാലയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച് ടീമംഗങ്ങെളെല്ലാം കൂടീ ഭാവി കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചു.

ഇന്നലെ സെക്കന്റ് ഷോ കണ്ടുവരുന്ന വഴിക്കെങ്ങാനും ഇനി പോയതാണോ?

അമ്മായിയമ്മയുടെ സംശയത്തിന് സരസു മറുപടി പറഞ്ഞു.
ഇല്ലന്നേയ് ! ഇന്നലെ കിടക്കുന്നതിന് മുന്‍പും ഞാന്‍ കണ്ണാടിയില്‍ നോക്കി കുറച്ചുനേരം ഭംഗി ആസ്വദിച്ചതാന്നേയ്.

മാല വീടിന് പുറത്ത് പോയിട്ടില്ല. എന്തിനു മുറിക്ക് പുറത്ത്പോലും പോയിട്ടില്ല.

പോലീസിലറിയിച്ചാലോ?

അത് വേണ്ട, വീട്ടില്‍ പോലീസിനെ കയറ്റണ്ട, ഇവിടെ വേറേ പുറത്ത് നിന്നും ആരും വന്നില്ലല്ലോ? പോലീസിനേയും പോലീസ് നായയേയും ഒക്കെ വിളിക്കാന്‍.

പോലീസിനെതിരെയുള്ള രാജപ്പന്റെ ശക്തമായ എതിര്‍പ്പ് കണ്ടപ്പോള്‍ അമ്മ ഒന്നു ഇരുത്തി നോക്കിയിട്ട് മൂളി.

ഭഗവതീ.!! മാല തിരിച്ചുകിട്ടിയാല്‍ കുടുംബ ക്ഷേത്രത്തിലെ ദേവിക്ക് ഒരു മാല തന്നോളാമേ...

ആദ്യത്തെ കണ്ടീഷണല്‍ ആപ്ലിക്കേഷന്‍ കൊടുത്തത് സരസൂന്റെ അമ്മയായിരുന്നു.

ഈ വീട്ടില്‍ നടന്ന സംഭവം അല്ലയോ? കല്ലും നെല്ലും തിരിച്ച് തരണമേ? എന്റെ കുടുംബ ക്ഷേത്രത്തിലെ ആറാട്ടിന് മൂന്ന് ആനയെ എഴുന്നെള്ളിച്ചോളാമെ !!! അമ്മായിയമ്മയും വിട്ടില്ല.

എന്റെ മാല ഇരിക്കുന്നിടം കാണിച്ചു തരണമേ എന്റെ പുല്ലമ്പലത്ത് ഭഗവതീ.. ഞാന്‍ അയ്യായിരം രൂപ കാണിക്ക ഇട്ടേക്കാമേ..

മാല കിട്ടിയാല്‍ ഒരു വെള്ളി നാണയം, തിരുവനന്തപുരത്ത് പോകുന്ന വഴിക്ക് കടുവയില്‍ പള്ളിയില്‍ ഇട്ടേക്കാമെന്ന് രാജപ്പനും മനസ്സില്‍ പറഞ്ഞു.

പോസ്റ്റ് പെയ്ഡ് ആപ്ലിക്കേഷന്‍സ് കൂടിക്കൊണ്ടിരിക്കെ, ഒരു പ്രീ പെയ്ഡ് നേര്‍ച്ചയെക്കുറിച്ച് നാത്തൂന്‍ പറഞ്ഞു,

അണ്ണാ, ഒരു രണ്ടായിരം രൂപായിങ്ങ് തന്നെ, എന്റെ കെട്ടിയോന്റെ വീട്ടിനടുത്ത് ഒരു അമ്പലമുണ്ട്. അവിടെ പോയി ഒരു ചുറ്റുവിളക്ക് നടത്തിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ആഗ്രഹിക്കുന്നത് നടക്കും. അണ്ണനും അണ്ണിയും ഒന്നും വരണ്ട, ഞാന്‍ പോയി വിളക്ക് നടത്തി പ്രസാദം കൊണ്ട് വരാം.

ഈ മാല ഒരിക്കലും കിട്ടാതിരിക്കാനുള്ള ചുറ്റുവിളക്ക് നിന്റെ കെട്ടിയോന്റെ കയ്യിലെ കാശ് കൊണ്ട് ഞാന്‍ നടത്തുമെടിയെന്ന് നാത്തൂന്‍ മനസ്സില്‍ പറഞ്ഞു.

സരസു മുറിക്കുള്ളില്‍ കയറി വീണ്ടും മാല തപ്പലോടെ തപ്പലു തന്നെ. മാല തിരയണമെന്ന് പേടിച്ച് രാജപ്പന്‍ മുറിക്കുള്ളിലേക്ക് കയറാതെ പുറത്ത് കറങ്ങി നടന്നു.

ഒന്നു വന്നു നോക്കു മനുഷ്യനേ, അഞ്ചു പവന്റെ മാലയാണ്.

ഇടക്കിടക്ക് സരസൂന്റെ ഈ ഡയലോഗ് കേള്‍ക്കുമ്പോള്‍ മാത്രം രാജപ്പന്‍ അകത്ത് കയറി ചുമ്മാ തലയിണയും ബെഡ്ഷീറ്റും ഒക്കെ ഒന്ന് പൊക്കി നോക്കും.

ഇതിനിടയിലെപ്പോഴോ നാത്തൂന്‍ രണ്ടായിരം രൂപയും മേടിച്ച് കെട്ടിയോന്റെ വീട്ടിലേക്ക് പോയി.

പിറ്റേദിവസം.

രാജപ്പന്‍ ഉമ്മറത്തെ തിട്ടയിലിരുന്ന് ചുമ്മാ കാലാട്ടിക്കൊണ്ടിരുന്നപ്പോഴാണ്, സരസു വിളിച്ചത്,

ചുമ്മാ ഇരുന്ന് കാലാട്ടാതെ ആ ബെഡ്ഷീറ്റും തലയിണകവറുമൊക്കെ എടുത്ത് അലക്കിയിട്ടൂടെ മനുഷ്യ?? കഴിഞ്ഞ തവണ നിങ്ങള് വന്നാപ്പോ വെള്ളം കണ്ടതാ,

"പൊണ്ടാട്ടി ശൊന്നാ കേള്‍ക്കണം" എന്ന ഒരു തമിഴ് സിനിമയുടെ പേരും ഓര്‍ത്ത് രാജപ്പാന്‍ വാഷിംഗ് മെറ്റീരിയല്‍സ് കളക്റ്റ് ചെയ്യാനായി മുറിക്കുള്ളിലേക്ക് കയറി.

ബെഡ് ഷീറ്റും, പുതപ്പും എടുത്ത് നിലത്തിട്ട് തലയിണകവര്‍ ഊരിയെടുക്കുമ്പോഴാണ്, ആ കരിമണി മാല തലയിണക്കവറില്‍ നിന്നും ഊര്‍ന്ന് നിലത്തേക്ക് വീണത്.

തലയിണ തിരിച്ച് കട്ടിലില്‍ നിക്ഷേപിച്ചിട്ട്, സന്തോഷത്തോടെ മാല കുനിഞ്ഞു എടുത്തിട്ട് വിളിച്ചു,

എഡീ സര....

പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നപോലെ, വിളി പകുതിയില്‍ നിര്‍ത്തി.
പക്ഷെ, ആ പകുതി വിളി കേട്ട രാജപ്പന്റെ പകുതി ഉടന്‍ റിയാക്ട് ചെയ്തു.

എന്താ.. രാജപ്പേട്ടാ?? എന്നെ വിളിച്ചോ??

ഇല്ല! വിളിച്ചില്ല.

വിളിച്ചപോലെ തോന്നി.. അതോണ്ട് ചോദിച്ചതാ??

സരസൂ അകത്തോട്ട് വരുമോയെന്ന് പേടിച്ച് മാല ബനിയനുള്ളിലേക്ക് ഇട്ടുകൊണ്ട് രാജപ്പന്‍ പറഞ്ഞു,

പില്ലോ കവറ് കഴുകണമോയെന്ന് ചോദിക്കാന്‍ വിളിച്ചതാ?

അതെന്ത് ചോദ്യമാ? ഹെ മനുഷ്യാ?? എല്ലാം കഴുകണമെന്ന് പറഞ്ഞതല്ലെ?

ഓ! കഴുകാം...

സരസൂ അകത്തേക്ക് വരില്ലയെന്ന് ഉറപ്പായപ്പോള്‍ വീണ്ടും രാജപ്പന്‍ മാലയെക്കുറിച്ച് ചിന്തിച്ചു.

അയലോക്കത്തെ സുമതി കരിമണിമാല ഇടാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇവളെന്റെ തല തിന്നാന്‍ തുടങ്ങിയതാ, ഫോണ്‍ ചെയ്യുമ്പോഴും, കത്തെഴുതുമ്പോഴും ഒക്കെ ഒറ്റ കാര്യമേ പറയാനുള്ളു- കരിമണി മാല, കരിമണിമാല.

കരിമണിമാലയെക്കുറിച്ച് ഓര്‍ത്ത് ലീവ് ക്യാന്‍സല്‍ ചെയ്താലോ എന്നു വരെ ചിന്തിച്ചിട്ടുണ്ട്. ഈ കുന്തം ഇല്ലാതെ വീട്ടിലോട്ട് ചെന്നാലുണ്ടാകാവുന്ന ഭവിഷ്യത്ത് ഓര്‍ത്താണ് രണ്ട് പവന്റെ മാലമേടിക്കാന്‍ നാട്ടുകാരുടെ കയ്യില്‍ നിന്നും കാശ് കടം മേടിച്ചത്. രണ്ട് പവന്റെ മാല അഞ്ചാണെന്ന് പറഞ്ഞ് സരസൂനെ കഴുത്തിലണിയിച്ചുകൊണ്ട് ഒരു വന്‍ ദുരന്തം ഒഴിവക്കി,

ഇനി ഇത് തിരിച്ച് കിട്ടിയാല്‍ ഇതിന്റെ പേരില്‍ ദൈവങ്ങള്‍ക്ക് കൊടുക്കാനുള്ളത് ഇത് വിറ്റാലും കിട്ടില്ല. ചുറ്റുവിളക്ക്, താലി, മാല, ആന, എഴുന്നെള്ളത്ത് പോരാത്തതിന് അയ്യായിരം രൂപയുടെ കാണിക്ക, രണ്ടായിരം ഇപ്പോഴെ പോയി ഹോ ദൈവമെ!!! എന്നോട് ക്ഷമി. തിരിച്ച് പോയി ഇത് വിറ്റ് വേണം ഇതു മേടിച്ച കടം തീര്‍ക്കാന്‍.

രാജപ്പന്‍ മാല പാസ്പോര്‍ട്ടും റിട്ടേണ്‍ ടിക്കറ്റും ഇരിക്കുന്ന ബാഗിനുള്ളില്‍ വച്ചു. അതാകുമ്പോള്‍ അക്ഷരവിരോധിയായ സരസു യാതൊരുകാരണവശാലും തുറന്നു നോക്കില്ല,

ഒരു നിഷകളങ്കന്റെ മനോഭാവത്തോടെ, അനുസരണയുള്ള ഭര്‍ത്താവിനെപോലെ രാജപ്പന്‍ അലക്കാനുള്ള തുണിയുമായി കിണറ്റിങ്കരയിലേക്ക് നടന്നു.

Comments

SUNISH THOMAS said…
സണ്ണിക്കുട്ടാ, കലക്കി. തുടരട്ടങ്ങനെ തുടരട്ടെ.
ആ നാത്തുന്‍ പ്രയോഗമാണു കെട്ടോ ഹൈലൈറ്റ്!
പിന്നെ, വെറുതെ ഇതിന്നിടയ്ക്ക് നാട്ടുകാരെ ടൗണീന്നു സരസൂന്‍റെ വീടുവരെ ഓടിക്കേണ്ടായിരുന്നു.
:)
എങ്കിലും എന്റെ നാത്തൂനെ....


ഹ ഹ ഹാ, ഈ വയസ്സന്മാരുടെ ഓരൊ കാര്യങ്ങളെ!!!
കൊള്ളാം. അടുത്ത സീരീസ് പോ‍രട്ടെ മാഷെ..
സണ്ണിക്കുട്ടാ, കരിമണി മാല കലക്കി!
സു | Su said…
പാവം സരസു. മാലയില്ലാതെ എങ്ങനെ പുറത്തിറങ്ങും? ഇനിയും എത്രപേരോട് പറയാന്‍ ബാക്കിയുണ്ടാവും, അതിനെപ്പറ്റി. കാണാതെ പോയെന്ന് പറഞ്ഞാല്‍ അവരൊക്കെ വിശ്വസിക്കുമോ?

Popular posts from this blog

തിരുവനന്തപുരത്തെ ലണ്ടനാക്കി മാറ്റുമോ???

അഭിലാലിന്റെ സംശയം

പപ്പുവിനു ഇന്ന് ചോറൂണ്