എന്നാലും എന്റെ സതീഷ് നായരെ....!!!!!!!!!!!

മുടിപ്പൂക്കള്‍ വാടിയാലെന്റോമനേ… എന്ന ഹരിശ്രി യുടെ പോസ്റ്റ് വായിച്ചപ്പോള്‍, വളരെ മുന്‍പ് നടന്ന ഒരു സംഭവം ഓര്‍മ്മവന്നു. എന്നാല്‍ അതങ്ങ് പോസ്റ്റിയേക്കാം എന്നു കരുതി.

ഗുജറാത്തിലെ സൂറത്തില്‍ ജോലിചെയ്യുന്ന കാലം. ഒരു ഞായറാഴ്ച വൈകുന്നേരം സര്‍ദാര്‍ ബ്രിഡ്ജില്‍ നടക്കാനിറങ്ങുന്ന ഗുജറാത്തി പെണ്‍പിള്ളാരെയും കണ്‍നിറയെ കണ്ടു തിശാലാ ഹോട്ടലില്‍ നിന്നും "തിശാലാ സ്പെഷ്യല്‍ പാവ് ബജിയും" കഴിച്ചു തിരിച്ചു കമ്പനി വക ഗസ്റ്റ് ഹൗസിലെത്തുമ്പോള്‍ ഒരു മെസ്സേജ് എന്നെയും തേടി ഗസ്റ്റ് ഹൗസ് കുക്കുന്റെ കയ്യിലിരിപ്പുണ്ടായിരുന്നു.

"മഹനെ, നാളെ കാലത്തുള്ള ഫ്ലയിംഗ് റാണിയില്‍ ബോംബെയ്ക്ക് വിട്ടോ, അവിടെ റിലയന്‍സിലെ ഷട്ട് ഡൗണ്‍ പണി കഴിഞ്ഞ് തിരിച്ചു സൂറത്തില്‍ കാലു കുത്തിയാല്‍ മതി.

എന്ന് സ്വന്തം
സൈറ്റ് ഇന്‍ ചാര്‍ജ്."

വേറെ ഏതു സൈറ്റ് ഇന്‍ ചാര്‍ജായിരുന്നാലും "കല്ലിവല്ലി" അടിക്കാം, ഇങ്ങനെ ഒരു ഷോട്ട് നോട്ടീസ് തന്നതിനു. കഴുകിയിട്ടിരിക്കുന്ന അണ്ടര്‍ വെയര്‍ ഉണങ്ങിയില്ലെന്നോ? തേക്കാന്‍ കൊടുത്ത പാന്റ് കിട്ടിയില്ലെന്നോ ഒക്കെ പറഞ്ഞ് ഒരു രണ്ട് ദിവസം നീട്ടി സമാധാനത്തോടെ പോകാം. പക്ഷെ, ഇവിടെ അടിയില്‍ ഒപ്പ് വച്ചിരിക്കുന്ന സൈറ്റ് ഇന്‍ ചാര്‍ജ്, ഞാന്‍ ജനിച്ചപ്പോള്‍ തന്നെ എനിക്ക് ജോലി ഓഫര്‍ ചെയ്ത ആളാണ്, ആ ജോബ് ഓഫറനുസരിച്ചാണ് പിന്നെ എന്നെ എന്റെ മാതപിതാക്കള്‍ പഠിപ്പിച്ചത്. (ആ ഓഫര്‍ അന്നു കിട്ടിയില്ലായിരുന്നെങ്കില്‍ ഞാനും വല്ല ശ്രീശാന്തോ? ഹര്‍ഭജനോ ഒക്കെ ആയി മാറിയേനെ, ക്രിക്കറ്റിലല്ല, മറ്റേ കയ്യിലിരിപ്പു). അപ്പോള്‍ ആ മഹാന്‍ ആരന്നല്ലെ? എന്റെ സ്വന്തം ചെറിയച്ഛന്‍, അച്ഛന്റെ ഇളയ സഹോദരന്‍, കുടുംബത്തില്‍ പിറക്കുന്ന ആണ്‍പിള്ളാരെയൊക്കെ ഇന്‍സ്റ്റ്രുമെന്റ് ഇഞ്ചീനീയേഴ്സ് ആക്കി ബോംബേയ്ക്ക് കൊണ്ടുപോയി ജോലി മേടിച്ചു കൊടുക്കാമെന്ന് ശപഥം ചെയ്തിറങ്ങിയിരിക്കുന്ന മനുഷ്യന്‍.

അദ്ദേഹം പറഞ്ഞാല്‍ പിന്നെ നനഞ്ഞ അണ്ടര്‍ വെയറും ഇട്ടോണ്ട് പോയാലെ പറ്റത്തുള്ളു. അങ്ങനെ പിറ്റേന്ന് കാലത്തുള്ള ഫ്ലയിങ് റണിയില്‍ ബോംബേ സെണ്ട്രലിലെത്തി, അവിടെ നിന്നും ബസും ഓട്ടോയും ഒക്കെ ആയിട്ട് പനവേലിലുള്ള താമസ സ്ഥലത്തെത്തി.

താമസ സ്ഥലം എനിക്കിഷ്ടമായി. തൊട്ടടുത്താണ് "സായ് ക്രിപ" എന്ന ലേഡീസ് ബാര്‍. ഗാനധിജി പോര്‍ബന്തറില്‍ ജനിച്ചു എന്ന ഒറ്റ കാരണത്താല്‍ പരസ്യമായി കള്ളു കുടിക്കാന്‍ കഴിയാത്ത ഗുജറാത്തില്‍ നിന്നും എത്തിയ എനിക്ക് സായ്ക്രിപ ഒരാന്ദമയി.

പുതിയ ഗസ്റ്റ് ഹൗസിലെ അന്തേവാസികളെയൊക്കെ പരിചയപ്പെട്ടു. മൂന്ന് മലയാളികള്‍, പിന്നെ ബംഗാളിയും ബീഹാറിയും ഒക്കെയുണ്ട്. മൂന്ന് മല്ലൂസിനെ പരിചയപ്പേടാം.

ബിനോ - പ്രോജക്ട് ഇഞ്ചീനീയര്‍, താല്‍ക്കാലികമായി ഇന്‍ ചാര്‍ജ്, കമ്പനി വക അക്കൗണ്ടില്‍ പുള്ളിക്കാരന് അക്സസ്. എട്ട് മണികഴിഞ്ഞ് ബാര്‍ അടക്കുന്നത് വരെ സയ് ക്രിപയില്‍ സ്ഥിരം ആക്കൗണ്ട്. ഞാനാദ്യമായി ലേഡീസ് ബാറിലിരുന്ന ബിയറടിച്ചതും ഒഴിച്ചു തന്നവള്‍ക്ക് ടിപ്പ് കൊടുത്തതും ബിനൊയുടെ അക്കൗണ്‍റ്റ്. പ്രോജക്ട് കഴിഞ്ഞപ്പോള്‍ കമ്പനി അക്കൗണ്ട് വകമാറി ചിലവാക്കി സായ് ക്രിപയിലെ ചിയേര്‍സ് ഗേള്‍സിനു ടിപ്പ് കൊടുത്തവകയില്‍ കമ്പനിക്കു തിരിച്ചടച്ചത് ബിനോയുടെ അച്ഛന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ച അക്കൗണ്ടില്‍ നിന്നും.

ഹരി കുമാര്‍ - ട്രെയിനീ ഇഞ്ചീനീയര്‍. ഡിപ്ലോമ കഴിഞ്ഞ് കൊല്ലം ടി കെ എമ്മില്‍ ഇഞ്ചിനീയറിംഗ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഒരു ഉള്‍‌വിളിയുണ്ടായി. ഹരി കുമറെ കോടംബാക്കം വിളിക്കുന്നു. ഒരു ദിവസം കോളേജ് കഴിഞ്ഞ് തെക്കോട്ട് വണ്ടി കയറേണ്ട ഹരികുമാര്‍ നേരെ വടക്കോട്ടുള്ള മദ്രാസ് മെയില്‍ പിടിച്ചു. ഒന്നര വര്‍ഷം കോടംബാക്കത്തെ വെയിലു കൊണ്ടത് മിച്ചം. എന്നാലും ശരി, മമ്മുട്ടിയുടേയും മോഹന്‍ലാലിന്റേയും ഒക്കെ തോളില്‍ കയ്യിട്ട് നില്‍ക്കുന്ന ഫോട്ടോ എത്ര വേണം കാണാന്‍. ഞാന്‍ ഹരിയെ ആദ്യം കാണുമ്പോള്‍ പുള്ളിക്കാരന്‍ തല കുത്തി നില്‍ക്കുന്നു. യോഗ യാണുപോലും. അതൊക്കെ കഴിഞ്ഞു ആളു നേരെ നിന്നപ്പോള്‍ കഷ്ടി ഒരു നാലരയടി പൊക്കം. സൂപ്പര്‍ സ്റ്റാറാകാന്‍ പറ്റിയ സാധനം. എല്ലാ പട്ടിക്കും ഒരു ദിവസമുണ്ടെന്ന വിശ്വാസട്ഠില്‍ ഹരി ജീവിക്കുന്നു.

ഇനി നമ്മള്‍ പരിചയപ്പെടുന്നത് കഥയിലെ നായകന്‍ സതീഷ് നായര്‍.- പ്രായം നാലപതിനു മുകളില്‍ (അന്ന്, ഇത് എട്ട് പത്ത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്) സൂപ്പര്‍ വൈസര്‍, ചങ്ങനാശ്ശേരി സ്വദേശി. ഭാര്യ- വാശിയിലെ ഏതോ ഒരു ഹോസ്പിറ്റലില്‍ നഴ്സ്. ഞായറാഴ്ചകളില്‍ മാത്രം സന്ധിക്കും. ഒരു കുട്ടി, അത് നാട്ടില്‍ പുള്ളിക്കാരന്റെ വീട്ടില്‍. ഇദ്ദെഹത്തിന്റെ അപ്പന്‍ നായരും, അമ്മ തമ്പുരാട്ടിയുമാണ്. രണ്‍ട് വര്‍ഷം പുള്ളിക്കാരന്‍ സൗദിയില്‍ ജോലിചെയ്തിട്ടുണ്‍ട്. ആയതിനാല്‍ ബീഹാറികളെ ആജന്മ ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ( ഇതെല്ലാം അദ്ദേഹം തന്ന വിവരങ്ങളാണ).

അങ്ങനെ ബോംബെയിലെ ആദ്യത്തെ വീക്കെന്റ് ആഘോഷിച്ച് കിടന്നുറങ്ങിയ ഞാന്‍ ഞായറാഴ്ച രാവിലെ ഉണര്‍ന്നത് ഗസ്റ്റ് ഹൗസിലൊരു സ്ത്രീ ശബ്ദം കേട്ടു കൊണ്ടാണു. എന്റെ അമ്പരപ്പ് കണ്ട സഹ മുറിയന്‍ തമിഴന്‍ മുരുകന്‍ പറഞ്ഞു, "നീ തൂങ്ങ് അയ്യാ, അത് അന്ത സതീഷണ്ണന്റെ പൊണ്ടാട്ടി വന്നിരിക്കുന്നു."
എന്നാല്‍ ഇനി തൂങ്ങുന്നില്ല. സതീഷണ്ണന്റെ പൊണ്ടാട്ടിക്കെ പേശിയിട്ടിരിക്കെലാം എന്ന തീരുമാനിച്ചു ഞാന്‍ മുറിക്ക് പുറത്ത് വന്നു. നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീ. സതീഷേട്ടനും മോശമല്ല. ആളു ഇപ്പോഴും ചുള്ളനാണ്. അടിച്ചു മാറ്റിയതായിരിക്കും.

സതീഷേട്ടന്റെ ഭാര്യ എനിക്കൊരു ചായ കൊണ്ടു തന്നു. ഇതിനകം അവര്‍ അടുക്കളയും കയ്യടക്കിയോ? ചായയും കുടിച്ചിരുന്നപ്പോള്‍ മുരുകന്‍ വന്ന് അവിടത്തെ കീഴവഴക്കം പറഞ്ഞു തന്നു. ഇന്ന് ഉച്ചക്ക് ശേഷം ഗസ്റ്റ് ഹൗസ് സതീഷേട്ടന്റെ വീടായിട്ട് മാറും. ഇന്നത്ത ഉച്ച ഭക്ഷ്ണം വളയിട്ട കൈകൊണ്ട് ഉണ്ടാക്കിയതു കഴിക്കാം. അതു കഴിഞ്ഞ് ഓരോരുത്തര്‍ അവരവരുടെ കാര്യങ്ങളുമായി പലയിടങ്ങളിലേക്ക് പോയിട്ട് നാളെ രാവിലെ തിരിച്ചെത്തും. ബംഗാളിയും ബീഹാരിയുമൊക്കെ ഇന്നലെ രാത്രി തന്നെ ബോംബെയ്ക്ക് തെണ്ടാന്‍ പോയി. ബിനോയെ തിങ്കളാഴ്ച രാവിലെ സായി ക്രിപയുടെ ഗേറ്റില്‍ നിന്ന് എടുത്തോണ്ട് വരാറാണ് പതിവു. ഹരി, നായേര്‍സ് ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന അവന്റെ അമ്മായിയുടെ മോളെ കാണാന്‍ രാവിലെ വിട്ടു. നിനക്ക് പോകാന്‍ സ്ഥലമില്ലെങ്കില്‍ എന്റെ കുടെ പോരു, നിനക്ക് പറ്റിയ സ്ഥലം ഞാന്‍ കാണിച്ചു തരാം.

അങ്ങനെ ഉച്ചയൂണും കഴിഞ്ഞ് സതീഷേട്ടനു വേണ്ടി ഒരു ഗൃഹാന്തരീക്ഷം ഒരുക്കി കൊടുത്തിട്ട് ഞങ്ങള്‍ പലവഴിക്ക് പിരിഞ്ഞു. പോകുന്നതിനു മുന്‍പ് മുരുകന്‍ അവന്റെ രണ്ട് നാറിയ പാന്റ്സും ഒരു ഷര്‍ട്ടും എടുത്ത് ഷതീഷേട്ടന്‍ അലക്കാന്‍ കുതിര്‍ത്തു വച്ചിരിക്കുന്ന തുണിയുടെ ഇടയില്‍ തിരുകിവച്ചു, എന്നിട്ടവന്‍ എന്നോട് പറഞ്ഞു, " അന്ത അക്കാക്ക് ഇത് യാരുഡെതെന്ന് തെരിയാത്, അവങ്കളുടെ ഡ്രെസ്സ് നെനച്ച് യിതും തൊകച്ചു പോടും". ഈ പാണ്ടി ആളു കൊള്ളാമല്ലോയെന്ന് മനസ്സില്‍ പറഞ്ഞു ആക്ഷന്‍ ഷൂം എടുത്ത കയറ്റി തമിഴന്റെ പിന്നാലെ ഞാനും പോയി.

ഒന്നു രണ്ട് ദിവസം കഴിഞ്ഞ് ഒരു തിരക്കു കുറഞ്ഞ ദിവസം ഞങ്ങള്‍ ഡ്യൂട്ടികഴിഞ്ഞ് നേരത്തെ ഗസ്റ്റ് ഹൗസിലെത്തി. ആഹാരമൊക്കെ കഴിഞ്ഞു ഒരെണ്ണം പുകച്ചുകൊണ്ട് ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോഴാണ്, അതി മധുരമായ ആ ഗാനം അതിമനോഹര ശബ്ദത്തില്‍ എന്റെ ചെവിയില്‍ വന്ന് വീണത്.

"മുടിപ്പൂക്കള്‍ വാടിയാലെന്റോമനേ…
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ…

മുഖമൊട്ടുതളര്‍ന്നാലെന്റോമനേ
നിന്റെ മനം മാത്രം വാടരുതെന്റോമനേ"

സതീഷേട്ടന്റെ മുറിയില്‍ നിന്നാണ് ആ സംഗീതം ഒഴുകിവരുന്നത്. ഞാന്‍ ചെന്നു നോക്കുമ്പോള്‍ സതീഷേട്ടന്‍ കട്ടിലില്‍ കാലും മടക്കിയിരുന്നു അതിമനോഹരമായി പാടുന്നു, തൊട്ടടുത്ത് ഹരി കണ്ണടച്ചിരുന്നു ആസ്വദിക്കുന്നു. രണ്ടുപേരുടെയും മുന്നിലുള്ള ചെറിയ ടീപ്പോയില്‍ കട്ടന്‍ ചായ പോലുള്ള എന്തോ ദ്രാവകം. സതീഷേട്ടന്‍ പാടി തീരുന്നത് വരെ ഞാന്‍ ആ വാതില്‍ക്കല്‍ നിന്നു. പാടിനിര്‍ത്തി ഗ്ലാസ്സിലുള്ള ദ്രാവകമെടുത്ത് തൊണ്ട നനച്ച് ഗ്ലാസ്സ് തിരികെ വയ്ക്കുമ്പോള്‍, വാതിലില്‍ ചുരണ്ടിക്കൊണ്ട് നില്‍ക്കുന്ന എന്നെ കണ്ടു കൊണ്ട് പറഞ്ഞു, " അവിടെ നില്‍ക്കാതെ അകത്തോട്ട് വന്നിരിക്ക് ഇഷ്ടാ". ഞാനകത്ത് കയറി ഹരിയുടെ അടുത്ത് ഇരുന്നു. ഹരി ഉടനെ തന്നെ ഒരു ഗ്ലാസ്സ് കട്ടന്‍ ചായ എനിക്കും തന്നു, കൂടെ കൊറിക്കാന്‍ അണ്ഡ ബുര്‍ജിയും.

എനിക്ക് സതീഷേട്ടനോട് ഭയങ്കര ബഹുമാനവും ആരാധനയുമൊക്കെ തോന്നി. പാട്ട് എനിക്കു ഒഴിച്ചു കൂടാനാവാത്ത ഒരു സാധനമാണ്, അത് പാടുന്നവരോട് കടുത്ത അസൂയയും. എനിക്ക് പാട്ട് പറയാനറിയാം പക്ഷെ പാടാനറിയില്ല. അത്രക്ക് മനോഹരമായി പാടുന്ന സതീഷേട്ടനോട് കടുത്ത ബന്ധം സ്ഥാപിച്ചെടുക്കണമെന്ന് ഞാനും തീരുമാനിച്ചു. ഒരാഴ്ചയായി ഒരിടത്ത് താമസിക്കുകയാണെങ്കിലും ഞങ്ങള്‍ക്കിടയില്‍ ഹായ് ഹല്ലോ ബദ്ധത്തിനപ്പുറമൊന്നുമില്ലായിരുന്നു. ഞാന്‍ തന്നെ സതീഷേട്ടനോട് ചുമ്മാ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. അന്ന് സതീഷേട്ടനുമായി നടന്ന സംഭാഷണ ശകലങ്ങളില്‍ ചിലത്,

ഇത്രയും നന്നായി പാടുന്ന സതീഷേട്ടന്‍, ഇത്രയും കലാ ബോധമുള്ള ആള് ഇങ്ങനെ കണ്‍സ്ട്രക്ഷനില്‍ ജീവിതം കളയണൊ?

അതൊക്കെ വിധിയാ സണ്ണി. ദേ ഹരിയെ നോക്ക്,

ഞാന്‍ ഹരിയെ നോക്കി.

അവന്‍ പഠിപ്പും കളഞ്ഞ് സിനിമാക്കാരനാകാന്‍ പോയവനല്ലെ? ഇപ്പോ എവിടെ ഇരിക്കുന്നു.

അത് കേട്ട ഹരി, ഗ്ലാസ്സിലവശേഷിച്ച കട്ടന്‍ ചായ കൂടി എടുത്ത് വായിലേക്ക് കമിഴ്ത്തി, അണ്ഡ ബുര്‍ജിയിലെ പച്ച മുളകെടുത്ത് നാക്കിന്റെ സെണ്ട്രലില്‍ വച്ചു.

ശരിയ.. ഹരിയും ഇവിടെയൊന്നും നില്‍ക്കേണ്ട ആളല്ല. ഞാന്‍ പറഞ്ഞു.

ഹരി ഒരു ദീര്‍ഘ നിശ്വാസത്തോടെ അവിടെ നിന്നെഴുന്നേറ്റ് ജനാലക്കരികില്‍ ചെന്ന് തൊട്ടപ്പുറത്തെ അപ്പാര്‍ട്ട് മെന്റില്‍ മലയാളി നഴ്സ് മാരു താമസിക്കുന്ന ഫ്ലാറ്റിന്റെ ജനാലയിലേക്ക് കണ്ണും നട്ടു നിന്നു.

ചേട്ടാ.. ഇപ്പോള്‍ പാടിയ പാട്ട് നല്ല രസമുണ്ടല്ലോ? ഏത് സിനിമയിലേതാണ്? ഞാന്‍ ചോദിച്ചു.

ഇത് സിനിമാ പാട്ടല്ല !

പിന്നെ?

ദാസേട്ടന്റെ തരംഗിണി പുറത്തിറക്കിയ കാസെറ്റിലെ ഒരു പാട്ടാണ്.

എന്തായാലും നല്ല പാട്ടാണ് ചേട്ടാ..

നിനക്കിഷ്ടമായൊ?

പിന്നെ, ഇഷ്ടമായോന്നൊ?

വരികളൊ? സംഗീതമോ?

രണ്ടും.

ഇതാരാ എഴുതിയതെന്ന് അറിയാമോ?

ഇല്ല.

ഒന്ന് ശ്രമിച്ച് നോക്ക്?

ഞാന്‍ അറിയാവുന്ന ഗാന രചയിതാക്കളുടെ പേരുകളൊക്കെ പറഞ്ഞ്. അവരാരുമല്ലന്ന് സതീഷേട്ടന്‍ പറഞ്ഞു. ലേഡീസ് ഫ്ലാറ്റില്‍ നിന്നും കണ്ണു തിരിച്ചു പറിച്ചു കൊണ്ട് ഹരി പറഞ്ഞു

" അത് സതീഷേട്ടന്‍ എഴുതിയ പാട്ടാ സണ്ണി".

ഹെന്റെ ദൈവമെ, എന്റെ മുന്നിലരിക്കുന്ന ഈ മനുഷ്യന്‍, എത്ര മഹാനാണ്. എന്നിട്ടും ഈ കണ്‍സ്ട്രക്ഷനില്‍ വെറുമൊരു സൂപ്പര്‍ വൈസറായി ജീവിതം തൊലക്കുന്നു. എനിക്കദ്ദേഹത്തൊട് ഭയങ്കര സ്നേഹവും ബഹുമാനവുമൊക്കെ തോന്നി. പിന്നെ ഞാന്‍ അദ്ദേഹത്തോട് കവിതയെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമൊക്കെ സംസാരിച്ചു. അങ്ങനെ സംസാരിച്ചു സംസാരിച്ചു.. "മുടിപ്പൂക്കള്‍ വാടിയാലെന്‍.." എന്ന പാട്ടിന്റെ പശ്ചാത്തലത്തെക്കുറിച്ച് സതീഷേട്ടന്‍ സംസാരിച്ചു. സതീഷേട്ടന്‍ സൗദിയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരുന്നപ്പോള്‍ സ്വന്തം ഭാര്യക്ക് എഴുതിയ ഒരു കത്താണ് "മുടിപ്പൂക്കള്‍ വാടിയാലെന്‍..." എന്നു തുടങ്ങുന്ന പ്രസിദ്ധ ഗാനം. സൗദീയിലെ രണ്ട് വര്‍ഷത്തെ ജീവിതം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ സതീഷേട്ടനെ, ഒരു ദിവസം തിരുവനന്തപുരത്ത് വച്ച് അവിചാരിതമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി കണ്ടു. കൈതപ്രവുമായിട്ട് വളരെ മുന്‍പേ ഒരു സഹോദര ബന്ധമുണ്ടായിരുന്ന സതീഷേട്ടനെ കുറേക്കാലങ്ങള്‍ക്ക് ശേഷമാണ് കൈതപ്രം കാണുന്നത്. സതീഷേട്ടനെ കണ്ട കൈതപ്രം ഓടിവന്നു കെട്ടിപ്പിടിച്ചു അടുത്ത് കണ്ട ഒരു ഓട്ടോയില്‍ കയറ്റി തമ്പാനൂര്‍ റെയില്‍‌വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഓട്ടോയിലിരുന്ന് സംസാരിക്കുന്നതിനിടയില്‍ കൈതപ്രം സതീഷേട്ടനോട് ഒരു ഗാനം എഴുതിക്കൊടുക്കുവാന്‍ പറഞ്ഞു - തരംഗിണിക്ക് വേണ്ടി. പണ്ട് ഭാര്യക്ക് എഴുതിയ ആ വരികള്‍ ഓര്‍മ്മയുണ്ടായിരുന്ന സതീഷേട്ടന്‍ ഓട്ടോയില്‍ വച്ചു തന്നെ കൈതപ്രത്തിനെ ചൊല്ലി കേള്‍പ്പിച്ചു. അത് കേട്ട കൈതപ്രം ഇനി ഒരു തിരുത്തലും നടത്താതെ അതങ്ങ് അതേപടി എഴുതി കൊടുക്കുവാന്‍ പറഞ്ഞു. മദ്രാസിനു പോകാന്‍ നിന്ന കൈതപ്രത്തിനു അഞ്ചു മിനിറ്റ് കൊണ്ട് എഴുതിക്കൊടുക്കുകയായിരുന്നു സതിഷേട്ടന്‍ വീണ്ടൂം ആ വരികള്‍.

പാട്ടും എഴുതിമേടിച്ച് മദ്രാസ് മെയിലിലേക്ക് കാലെടുത്ത് വച്ചിട്ട് തിരിച്ചിറങ്ങിയ കൈതപ്രം സതീഷേട്ടനോട് പറഞ്ഞു, "ഒന്നുമില്ലല്ലോടാ അനിയാ നിനക്ക് തരാനയി ഇപ്പൊഴെന്റെ കയ്യില്‍. എന്നാലും ഇത് നിനക്കിരിക്കട്ടെ" എന്നു പറഞ്ഞുകൊണ്ട് സ്വന്തം മെതിയടി ഊരി സതീഷേട്ടനു കൊടുത്തു.

കൈതപ്രം മതിയടിയാണൊ ഇടുന്നെ? ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.

പിന്നെ, ദാമുവേട്ടന്‍ ഇല്ലത്തിലെ ശീലങ്ങളൊന്നും വിട്ടിട്ടില്ല. സതീഷേട്ടന്‍ മറുപടിയായി പറഞ്ഞു.

(രണ്ട് മാസം മുന്‍പ് ഞാന്‍ തിരുവനന്തപുരത്ത് സ്റ്റച്യൂ വിലുള്ള "സ്വഗത്" ലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കൈതപ്രവും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കാലില്‍ നോക്കി. ഏതായലും മെതിയടിയും മരവുരിയും ഇല്ല. രാജാപ്പാര്‍ട്ട് ടൈപ്പിലുള്ള നല്ല തൊകല്‍ ചെരുപ്പ്. ഇല്ലത്തിലെ ശീലങ്ങളില്‍ മാറ്റം വന്നു തുടങ്ങിയെന്ന് തോന്നുന്നു.)

റിലയന്‍സിന്റെ ഷട്ട്‌ഡൗണ്‍ കഴിഞ്ഞു. ഞാന്‍ ബോംബെ വിട്ടു, ഗുജറാത്ത് വിട്ടു, ഇന്‍ഡ്യ വിട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞു. യാദൃശ്ചികമായി ഞാനും മുരുകനും വീണ്ടും കണ്ടു മുട്ടുന്നത് ദുബായ് എയര്‍പോര്‍ട്ടില്‍ വച്ചാണ്. പഴയ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ സതീഷ് നായരെകുറിച്ച് മുരുകന്‍ പറഞ്ഞു. അയാള്‍ അവിടെ എല്ലാവരേയും പറ്റിക്കുകയായിരുന്നു. ഞായറാഴ്ചകളില്‍ ഗസ്റ്റ് ഹൗസില്‍ വന്നിരുന്നത് അയ്യാളുടെ ഭാര്യയൊന്നുമായിരുന്നില്ല. എവിടെ ഏതോ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഒരു മലയാളി നഴ്സ് ആയിരുന്നു. എങ്ങനെയോ കഥകളൊക്കെ പുറത്തായപ്പോള്‍ സതീഷ് നായര്‍ റിസൈന്‍ പോലും ചെയ്യാതെ മുങ്ങി. പിന്നെ അയാളെ മുരുകന്‍ കണ്ടിട്ടില്ല. ഇത്രയും പറഞ്ഞ് തമിഴില്‍ മ യും പു വും ചേര്‍ത്ത് നാല് തെറിയും കൂടി പറഞ്ഞിട്ട് മുരുകന്‍ നിര്‍ത്തി.

എന്നാലും എന്റെ സതീഷ് നായരെ....!!!!!!!!!!!


ദുബായില്‍ ഒരു പാട് വിമാനങ്ങള്‍ പൊങ്ങുകയും താഴുകയും ചെയ്തു. എതിലേതൊ ഒരെണ്ണത്തില്‍ ഞാനും മറ്റൊരെണ്ണത്തില്‍ മുരുകനും രണ്ടുവഴിക്കു പിരിഞ്ഞു.

ഏകദേശം ഒരു മൂന്ന് വര്‍ഷം മുന്‍പ് സൗദി അറേബ്യയിലെ ജുബൈല്‍. അവിടത്തെ ഒരു ക്യാമ്പിലെ അന്തേവാസിയാണ് ഞാന്‍. ക്യാമ്പിലെ മെസ്സ് ഹാളില്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലുമ്പോള്‍ പാലിക്കേണ്ട ചില നിയമങ്ങളൊക്കെയുണ്ട്. പാന്റ്സ് ഇട്ടിരിക്കണം, ചപ്പല്‍ ഇടാന്‍ പാടില്ല, കത്തിയും മുള്ളൂം കൊണ്ട് കഴിക്കണം. ഇതൊന്നും പാലിക്കതെ ലുങ്കിയും മടക്കി കുത്തി ചോറും കൈകൊണ്ട് വാരി തിന്നു മീന്‍ കറിക്ക് വഴക്കുണ്ടാക്കുന്ന ഒരേ ഒരാളെ ആ മെസ്സിലുണ്ടായിരുന്നുള്ളു - അത് ഒരു രാമന്‍ നായര്‍. ആണിന്റെ രുപവും പെണ്ണീന്റെ ശബ്ദവുമുള്ള രാമന്‍ നായര്‍. ഞാന്‍ വര്‍ക്ക് ചെയ്ത് കൊണ്ടീരുന്ന കമ്പനിയിലെ സെയ്ഫ്റ്റി മാനേജര്‍.

ഒരു ദിവസം വൈകുന്നേരം രാമനൊപ്പം അതേ സ്റ്റൈലില്‍ ഭക്ഷണം കഴിക്കുന്ന മറ്റൊരു മാരണം. എവിടെയോ കണ്ടു പരിചയമുള്ള മുഖം. കുറേ നേരം ആലോചിച്ചപ്പോള്‍ ആളെ പിടികിട്ടി. മുടിപ്പൂക്കളുടെ കര്‍ത്താവ്, കൈതപ്രത്തിന്റെ കയ്യില്‍ നിന്നും മെതിയടി മേടിച്ചവന്‍. എന്നെ കണ്ടിട്ടും പുള്ളിക്ക് യാതൊരു ഭാവഭേദവുമില്ല. രാമന്‍ അയാളെ എനിക്ക പരിചയപ്പെടുത്തി. രാമനു പകരക്കാരനായി വന്നതാണ്. ഇവിടേയും പുതിയ വേഷം, എച്ച് എസ് സി മാനേജര്‍. ഞാനും പുതിയ ഒരാളെ പരിചയപ്പെടുന്ന ഭാവത്തില്‍ അഭിനയിച്ചു.

ഭക്ഷണം കഴിച്ചു പുറത്ത് കടന്ന് രാമനൊന്നു മാറിയപ്പോള്‍ ആ മഹാനുഭവനു എന്നോട് പറഞ്ഞു,

" നിന്നെ എനിക്ക് മനസ്സിലായി കേട്ടോ, എന്നെ നിനക്കും മനസ്സിലായി കണുമല്ലോ അല്ലെ?"

"പിന്നെ, ചേട്ടനെ എനിക്ക് വളരെ നേരത്തെ മനസ്സിലായതാണല്ലോ"

ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു "നീയായിട്ട് ഇനി അതൊന്നും ഇവിടെ ആരും അറിയണ്ട".

അത്രയും പറഞ്ഞ് പുള്ളിക്കാരന്‍ നടന്നു നീങ്ങിയപ്പോള്‍ ഞാന്‍ അറിയാതെ പാടിപോയീ

"നുണയെത്ര പറഞ്ഞാലുമെന്നോമനെ.."

മനുഷ്യനെ വടിയാക്കരുതെന്നോമനെ..."

Comments

സണ്ണിച്ചേട്ടാ,

ഞാന്‍ തന്നെ തേങ്ങ ഉടച്ചേക്കാം. നല്ല ഓര്‍മ്മക്കുറിപ്പ്. അതില്‍ എനിയ്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്...

ഹ..ഹ..ഹ
" അന്ത അക്കാക്ക് ഇത് യാരുഡെതെന്ന് തെരിയാത്, അവങ്കളുടെ ഡ്രെസ്സ് നെനച്ച് യിതും തൊകച്ചു പോടും". ഈ പാണ്ടി ആളു കൊള്ളാമല്ലോയെന്ന് മനസ്സില്‍ പറഞ്ഞു ആക്ഷന്‍ ഷൂം എടുത്ത കയറ്റി തമിഴന്റെ പിന്നാലെ ഞാനും പോയി.
Satheesh said…
നന്നായിട്ടുണ്ട് കഥ! രസിച്ച് വായിച്ചു!
കലക്കി നായരേ....സങ്ഗതി ജോര്‍ ആയിട്ടുണ്ട്. ഇതു മാത്രമല്ല, എല്ലാ പോസ്റ്റും വായിച്ചു. എന്റെ വക ഒരു തേങ്ങ....
Sherlock said…
സണ്ണിക്കുട്ടേട്ടാ, ഇതെവിട്യാര്‍ന്നു?

ഓര്‍മ്മക്കുറിപ്പ് രസായിരിക്കുന്നു..
എന്നാലുമെന്റെ അന്തോണി നായരെ, അല്ല, സതീഷ് നായരെ..
പോസ്റ്റ് രസകരമായിരിക്കുന്നു സണ്ണീ
Sethunath UN said…
Very good post sunny. :)

Popular posts from this blog

തിരുവനന്തപുരത്തെ ലണ്ടനാക്കി മാറ്റുമോ???

അഭിലാലിന്റെ സംശയം

പപ്പുവിനു ഇന്ന് ചോറൂണ്